മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ മേഖലയിലെ പ്രമുഖർ
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ മേഖലയിലെ പ്രമുഖർ. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സാധാരണക്കാരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവിൻറെ മരണത്തിൽ രാജ്യം കേഴുന്നുവെന്നും കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി അനുശോചിച്ചു.
സുഷമാ സ്വരാജിന് ഇന്ത്യൻ നാഷണൽ കോൺഗ്രസും ആദരാഞ്ജലികൾ അർപ്പിച്ചു. സുഷമ സ്വരാജിന്റെ മരണ വാർത്ത ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ദുഃഖം പങ്കിടുന്നതായും കോൺഗ്രസ് ട്വീറ്റ് ചെയ്തു. സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി ഫേസ്ബുക്കിലൂടെ അനുശോചിച്ചു. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമയുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവർത്തകയും ആയിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖിൽ കുടുങ്ങിയ നഴ്‌സുമാരെ കൊണ്ടുവരാൻ കേരളം സഹായം അഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടു കൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നതായും ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്‌സുമാരെ തിരിച്ച് കൊണ്ടു വരുന്നതിന് അവരെടുത്ത പ്രയത്‌നം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉമ്മൻചാണ്ടി ഓർമ്മിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here