കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കയുടെ നിലപാട് ഇനി നിലനില്‍ക്കില്ലെന്ന് ട്രംപ്

കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഇന്ത്യ തള്ളിയ സാഹചര്യത്തില്‍ അത് നിലനില്‍ക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗളയാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാണെങ്കില്‍ മാത്രം നിലനില്‍ക്കുന്ന നിലപാടായിരുന്നു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നത്.
എന്നാല്‍ അത് സ്വീകാര്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമാണെന്ന് ട്രംപ് അറിയിച്ചതായി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗള ഫോക്സ് ന്യൂസിനോട് പറഞ്ഞു. ജൂലായ് 22ന് വൈറ്റ് ഹൗസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ കശ്മീര്‍ വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമെ പരിഹരിക്കാനാകൂ എന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here