പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമെന്ന് തോമസ് ഐസക്; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്
പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. വരുമാനം കുറയുകയും ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക മുരടിപ്പിലേക്ക് നീങ്ങുന്ന സമയത്തുണ്ടായ പ്രളയം സമ്പദ്ഘടനയുടെ ഞെരുക്കത്തെ കൂടുതല്‍ തീക്ഷ്ണമാക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.
കഴിഞ്ഞ പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ തുടങ്ങുന്നതിനു മുമ്പുണ്ടായ പ്രളയം സംസ്ഥാന സര്‍ക്കാരിനു മാത്രമല്ല കേരള സമ്പദ്‌വ്യവസ്ഥക്ക് തന്നെ വലിയ തിരിച്ചടിയാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വരുമാനം കുറയുകയും ചെലവഴിക്കേണ്ടി വരുന്ന തുക വര്‍ധിക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിച്ചുകൊണ്ടിരുന്ന കാര്‍ വില്‍പ്പന ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. ഇതില്‍ നിന്നുള്ള വരുമാനവും കുറഞ്ഞിരിക്കുന്നു.
കൂടുതല്‍ വായ്പയെടുക്കാന്‍ കേന്ദ്രം അനുവാദം നല്‍കണം. കേന്ദ്രത്തിനു നഷ്ടമൊന്നും ഇതുകൊണ്ടുണ്ടാകില്ല. ഇപ്പോഴത്തെ പ്രളയത്തിലൂടെയുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് തുടങ്ങി. കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമിച്ച് നിന്ന് നേരിടുകയാണ് വേണ്ടതെന്ന് ധനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് മുതല്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കും. വ്യാപാരികളുടെ വാര്‍ഷിക റിട്ടേണ്‍ ഓഗസ്റ്റു മുതല്‍ ലഭിച്ചു തുടങ്ങമ്പോള്‍ നികുതി വെട്ടിപ്പ് ഇല്ലാതാകുമെന്നും നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here