കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ച് ബി.എസ് യെദ്യൂരപ്പ; പുതിയതായി 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ

മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ അധികാരമേറ്റ് മൂന്ന് ആഴ്ചക്ക് ശേഷം കര്‍ണ്ണാടക മന്ത്രിസഭ വികസിപ്പിച്ചു. പുതിയതായി 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലയാണ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തത്.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ കെ.എസ് ഈശ്വരപ്പ, ആര്‍. അശോക എന്നിവരുള്‍പ്പടെ 17 മന്ത്രിമാരാണ് ഇന്ന് അധികാരമേറ്റത്. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും ലക്ഷ്മണ്‍ സംഗപ്പയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. ശശികല ജോളി അന്നാസാഹേബാണ് ഏക വനിതാ മന്ത്രി.
നീണ്ട മൂന്നാഴ്ചത്തെ ഒറ്റയാള്‍ ഭരണത്തിനാണ് ഇതോടെ കര്‍ണാടകയില്‍ അന്ത്യമാവുന്നത്. മഴക്കെടുതി രൂക്ഷമായ കര്‍ണ്ണാടകയില്‍ മന്ത്രിമാര്‍ ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപിലെ പടലപിണക്കങ്ങളാണ് മന്ത്രിസഭാ വികസനം നീളാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here