ചാവക്കാട് നൗഷാദ് കൊലപാതക കേസ് എന്‍ഐഎക്ക് വിടണമെന്ന് കുടുംബം

ചാവക്കാട് നൗഷാദ് കൊലപാതക കേസ് എന്‍ഐഎക്ക് വിടണമെന്ന് നൗഷാദിന്റെ കുടുംബം. എസ്ഡിപിഐ നേതാക്കളും അന്വേഷണ സംഘവും ഒത്തുകളിക്കുകയാണ്. നീതി ആവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്നു ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നൗഷാദിനെ കൊലപ്പെടുത്തിയിട്ട് 21 ദിവസം പിന്നിട്ടു. കേസില്‍ ഇതുവരെ പിടികൂടിയത് രണ്ടു പേരെ മാത്രം. അതും എസ്ഡിപിഐ യുടെ പ്രാദേശിക നേതാക്കളെ. കൊലപാതകത്തിന്റെ ആസൂത്രകരെയും പിടികൂടണം. അതിനു എന്‍.ഐ.എ അന്വേഷണം തന്നെ വേണമെന്ന് നൗഷാദിന്റെ സഹോദരന്‍ കമറുദ്ദീന്‍ ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണം സംഘം കേസില്‍ ഒളിച്ചു കളിക്കുകയാണ്. എസ്ഡിപിഐ നേതൃത്വവും അന്വേഷണ സംഘവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. തീവ്രവാദത്തെ എതിര്‍ത്തതിനാലാണ് നൗഷാദ് കൊല്ലപ്പെട്ടതെന്നും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ 29ന് നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് തൃശ്ശൂരിലെ പുന്ന സെന്ററില്‍വച്ച് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ നൗഷാദ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ വിബീഷ് ഉള്‍പ്പടെയുള്ള മൂന്ന് പേരും അപകടനില തരണം ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീന്‍, അഷ്‌റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here