നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷൻ; കെയിൻ വില്ല്യംസണും അകില ധനഞ്ജയയും സംശയത്തിൻ്റെ നിഴലിൽ

നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷൻ കുരുക്കുമായി ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണും ശ്രീലങ്കൻ സ്പിന്നർ അകില ധനഞ്ജയയും. ന്യൂസിലൻഡും ശ്രീലങ്കയും നടന്ന ആദ്യ ടെസ്റ്റിൽ ഇരുവരും പന്തെറിഞ്ഞത് നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷനിലൂടെയാണെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തൽ.
14 ദിവസത്തിനുള്ളിൽ ഇരുവരും പരിശോധന പൂർത്തിയാക്കണം. റിപ്പോർട്ട് പുറത്തു വരുന്നതു വരെ ഇരുവർക്കും പന്തെറിയാനാവും. എന്നാൽ റിസൽട്ട് നെഗറ്റീവാണെങ്കിൽ ഇരുവരെയും വിലക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങും. മത്സരത്തിൽ വില്ല്യംസൺ മൂന്ന് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. അതേ സമയം, ശ്രീലങ്കയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ധനഞ്ജയ ആദ്യ ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റ് അടക്കം ആകെ ആറു വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.
ഇരുവരും മുൻപും ബൗളിംഗ് ആക്ഷനുകളുടെ പേരിൽ വിവാദത്തിലായിട്ടുണ്ട്. വില്യംസണ്‍ 2014 ജൂലൈയിലും ധനഞ്ജയ 2018 ഡിസിംബറിലും വിലക്ക് നേരിട്ടിട്ട താരങ്ങളാണ്.
73 മത്സരങ്ങളിൽ നിന്നായി 29 ടെസ്റ്റ് വിക്കറ്റുകളാണ് വില്ല്യംസണുള്ളത്. അതേ സമയം, ആറു മത്സരങ്ങൾ മാത്രം കളിച്ച ധനഞ്ജയ 33 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
മത്സരത്തിൽ ആറു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ശ്രീലങ്കയ്ക്കായി ദിമുത് കരുണരത്നെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here