ഭീകരവാദത്തിന് പണം നല്‍കുന്നു; പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണ ഏജന്‍സി
പാകിസ്ഥാന് അന്താരാഷ്ട്രതലത്തില്‍ വീണ്ടും തിരിച്ചടി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പ്, പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തി. ഭീകരവാദത്തിന് പണം നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതാണ് കാരണം. കരിമ്പട്ടികയില്‍ പെടുന്നതോടെ ആഗോള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പാകിസ്ഥാന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടിവരും.
അതേസമയം പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തുന്നതായി നേരത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. ഇതിന്റെ മേഖലയിലെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പ് ആണ് പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ നടന്ന ഗ്രൂപ്പിന്റെ യോഗത്തിലാണ് തീരുമാനം.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ തടയാനായി നിര്‍ദ്ദേശിക്കപ്പെട്ട 40 നടപടികളില്‍ 32 എണ്ണവും നിശ്ചിത സമയപരിധിക്കുള്ളില്‍ പാകിസ്ഥാന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ഒക്ടോബറില്‍ പുറത്തിറക്കാനിരിക്കുന്ന പൂര്‍ണ കരിമ്പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചു. നേരത്തെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുന്നമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പാകിസ്ഥാന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും യോഗത്തില്‍ അതിന് പിന്തുണ ലഭിച്ചില്ല.
കരിമ്പട്ടികയില്‍ പെടുന്നതോടെ ആഗോള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പാകിസ്ഥാന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടിവരും. അതേസമയം പാകിസ്താനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തുന്നതായി നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here