ബാലഭാസ്‌കറിന്റ മരണത്തില്‍ നിര്‍ണായക തെളിവ്; വാഹനം ഓടിച്ചത് അര്‍ജുനെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റ മരണത്തില്‍ നിര്‍ണായക തെളിവ്. ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അർജുനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സ്റ്റിയറിങിലെയും സീറ്റ് ബല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫൊറന്‍സിക് വിദഗ്ധർ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അര്‍ജുൻ്റെ തലയ്ക്ക് പരിക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നും പരിശോധനയില്‍ വ്യക്തമായി. അപകട സമയം ലക്ഷ്മിയും മകളും ഇരുന്നത് മുന്‍ഭാഗത്താണെന്നും, ബാലഭാസ്‌കര്‍ പിന്‍ സീറ്റില്‍ മധ്യഭാഗത്താണെന്നും ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ജുനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്താനാണ് സാധ്യത. വാഹനം അമിത വേഗതയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതോടെ അപകടത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അപകടം നടക്കുമ്പോള്‍ രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന സോബി ജോര്‍ജിന്റെ മൊഴി കളവാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രധാന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here