‘ഒൺലി ടോപ് ക്ലാസ്, ട്രൂലി ഇന്റർനാഷണൽ’ ബ്രസീൽ എംബസിയിലെ ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ വിമർശിച്ച് ബൽറാം
ആമസോണിലെ കാട്ടുതീ വിഷയത്തിൽ ബ്രസീലിയൻ സർക്കാരിനെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ വിമർശിച്ച് വി.ടി ബൽറാം എംഎൽഎ. മറ്റുള്ള സംഘടനകളെപ്പോലെ കക്കടാം പൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്‌സിംഗ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലെയുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ലെന്നും തനിക്ക് ഡിഫിയെയാണിഷ്ടമെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂവെന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ലെന്നും ബൽറാം പറയുന്നു. ആമസോൺ കാടുകളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ നടപടിയെടുക്കാത്ത ബ്രസീൽ സർക്കാരിനെതിരെയാണ് ഡിവൈഎഫ്‌ഐ ഇന്ന് ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.
അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്‌സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല.
ഒൺലി ടോപ് ക്ലാസ്
ട്രൂലി ഇന്റർനാഷണൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here