കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് അനുമതി

കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി ഉപാധികളോടെ അനുമതി നൽകി. ബന്ധുക്കളെ മാത്രമേ കാണാൻ അനുവദിക്കാൻ പാടുള്ളൂവെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിയ കോടതി മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ഇന്ത്യയിലെ ഏത് പൗരനും ആരെയും എവിടെ പോയും കാണുന്നതിന് തടസമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി.
Read Also; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ
സഹപ്രവർത്തകനെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ എങ്ങനെ തടയാൻ കഴിയുമെന്നും കോടതി ചോദിച്ചു. കശ്മീരിൽ പോകുക, കാണുക, തിരിച്ചുവരിക എന്നതിനാണ് അനുമതി നൽകുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാകരുത് സന്ദർശനമെന്നും ഉത്തരവ് ലംഘിച്ച് മറ്റ് പരിപാടികളിൽ പങ്കെടുത്താൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. തരിഗാമി ശ്രീനഗറിലാണെന്നും ആരോഗ്യ നിലയിൽ ഒരു കുഴപ്പവുമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
കശ്മീരിലേക്ക് നാളെ പുറപ്പെടുമെന്നും സഹായിയെ കൂടെ കൂട്ടാൻ അനുവദിക്കണമെന്ന് ജമ്മുകശ്മീർ ഗവർണറോട് അഭ്യർഥിക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. മാതാപിതാക്കളെ കാണാൻ പോകാൻ അനുമതി നൽകണമെന്ന നിയമവിദ്യാർത്ഥി മുഹമ്മദ് അലീം സയിദിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. മാധ്യമപ്രവർത്തക അനുരാധാ ബാസിൻ സമർപ്പിച്ച ഹർജിയിൽ ഒരാഴ്ചയ്ക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും സുപ്രിം കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here