കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ
കള്ളപ്പണ കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനോട് ശിവകുമാർ സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്. ചോദ്യങ്ങൾക്ക് നൽകിയ മറുപടി തൃപ്തികരമല്ലെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.
നേരത്തേ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും ശിവകുമാറിന് നോട്ടീസ് നൽകി. ഇഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം. ഗണേശചതുർത്ഥിയായിരുന്ന ഇന്നലെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ശിവകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനാകുകയും ചെയ്തു.
കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തുവെന്നാണ് കേസ്. 8.59 കോടി രൂപയാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ്് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here