എസ്.ഐമാർ ജൂനിയർ ഉദ്യാഗസ്ഥർ, അതിമാനുഷരെന്ന് ധരിച്ച് ആരാധിച്ചു കളയരുത്; സക്കീർ ഹുസൈനെ പിന്തുണച്ച് ബൽറാം
സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്.ഐ അമൃത് രംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ സക്കീർ ഹുസൈനെ പിന്തുണച്ച് വി.ടി ബൽറാം എംഎൽഎ. വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ വകുപ്പുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് പൊലീസ് എസ്.ഐ മാരെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുതെന്നും ബൽറാം പറയുന്നു. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ മനപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്‌പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസാരമായി കാണേണ്ട കാര്യമല്ലെന്നും നിയമവിരുദ്ധ ആവശ്യങ്ങളൊന്നും സക്കീർ ഹുസൈൻ എസ്.ഐ യോട് ഉന്നയിച്ചിട്ടില്ലെന്നും ബൽറാം പറയുന്നു.
എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ അമൃത് രംഗനുമായി സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ നടത്തിയ ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു.
വി.ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്‌പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്‌മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്‌ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here