ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കൾ. ജോസഫ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മാത്രമല്ല, ജോസഫ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൊണ്ടുപോയ രേഖകൾ ഒന്നും കാണാനില്ലെന്നും ഭാര്യ മിനി പറഞ്ഞു. കോൺഗ്രസ്സ് നേതാക്കൾ പല തവണ പണം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
മൃതദേഹം കണ്ടെത്തിയ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ തലേന്ന് രാത്രി തിരച്ചിൽ നടത്തിയപ്പോൾ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് കൈകളിലേയും കാലിലേയും ഞരമ്പുകൾ മുറിച്ചത് കൊലപാതകത്തിന്റെ സൂചനയാണ്. തലേന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജോസഫിന്റെ കയ്യിലുണ്ടായിരുന്ന നിരവധി രേഖകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടതെന്നും കുടുംബം വ്യക്തമാക്കി.
കോണ്‍ഗ്രസ്സ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ് എന്നിവരെ പണം ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പും ജോസഫ് കണ്ടിരുന്നു. എന്നാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് അവര്‍ വഞ്ചിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here