പിഎസ്‌സി പരീക്ഷാ ക്രമക്കേട്; നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്
പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്. ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണ സംഘം കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയത് വിവാദമായിരുന്നു. ആദ്യം പിഎസ്‌സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും റാങ്ക് പട്ടികയിലെ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്ക് പരീക്ഷാ സമയത്ത് നിരവധി സന്ദേശങ്ങളെത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് കണ്ടെത്തുകയായിരുന്നു.
ഇതേ തുടർന്നാണ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് പിഎസ്‌സി ഡിജിപിക്ക് പരാതി നൽകിയത്. തുടർന്ന് ഡിജിപി തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് രണ്ടു നമ്പറുകളിൽ നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്.എം.എസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളിൽ നിന്ന് 78 എസ്എംഎസും വന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പിഎസ്‌സി വിജിലൻസ് കണ്ടെത്തിയിരുന്നു.
Read Also : പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികൾ കീഴടങ്ങി
ഇതിൽ ശിവരഞ്ജിത്തിന് എസ്എംഎസ് അയച്ചവരിൽ ഒരാൾ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായ അർജുൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്.എഫ്.ഐയുടെ മുൻ യൂണിറ്റ് ഭാരവാഹിയാണ് മുട്ടത്തറ സ്വദേശിയായ അർജുൻ. പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ ഫോണിലേക്ക് എസ്എംഎസ് അയച്ചിരിക്കുന്നത് കല്ലറ സ്വദേശി ഗോകുൽ ആണ്. ഇയാൾ പേരൂർക്കട എസ്എപി ക്യാമ്പിലെ ജീവനക്കാരനാണ്. എസ്എംഎസ് വന്ന മറ്റൊരു നമ്പർ പ്രണവിന്റെ തന്നെ പേരിൽ എടുത്തിരിക്കുന്നതാണ്. പരീക്ഷാ സമയത്ത് ഇതുപയോഗിച്ചിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ പ്രണവിന്റെ സുഹൃത്താണെന്നും വ്യക്തമായിട്ടുണ്ട്.
അതേസമയം, കേസിൽ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറും കീഴടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. ഇരുവരേയും ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here