ഓർത്തഡോക്സ് യാക്കോബായ തർക്കം; കണ്ടനാട് സെന്റ് മേരീസ് പള്ളിക്ക് പുറത്ത് പ്രാർത്ഥനക്ക് ശ്രമിച്ച് യാക്കോബായ വിഭാഗം
ഓർത്തഡോക്സ് – യാക്കോബായ തർക്കത്തെ തുടർന്ന് പള്ളിക്ക് പുറത്ത് പ്രാർത്ഥന നടത്തി ഒരു വിഭാഗം വിശ്വാസികൾ. പള്ളിക്ക് പുറത്തുള്ള യാക്കോബായ സഭയുടെ ചാപ്പലിലാണ് വിശ്വാസികൾ കുർബാന നടത്തിയത്.
പ്രാർത്ഥന നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ യാക്കോബായ വിശ്വാസികൾ പള്ളി തുറന്ന് അകത്തു കടക്കാൻ ശ്രമിക്കുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് സബ് കളക്ടർ സ്ഥലത്തെത്തി പള്ളി പൂട്ടുകയായിരുന്നു.
ഇതേ തുടർന്നാണ് യാക്കോബായാ വിശ്വാസികൾ ഇന്ന് പള്ളിക്കു പുറത്ത് മറ്റൊരു കെട്ടിടത്തിൽ കുർബാന നടത്തിയത്. കുർബാനയ്ക്ക് ശേഷം പള്ളിക്കടുത്തേക്ക് നീങ്ങിയ വിശ്വാസികളെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് വിശ്വാസികൾ റോഡിൽ നിന്ന് പ്രാർത്ഥിച്ചു. സംഘർഷത്തിൽ എറണാകുളം കണ്ടനാട് സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം വൈദികനായ ഐസക് മറ്റമ്മലിന് പരിക്കേറ്റിരുന്നു.
നിലവിൽ വരുന്ന പതിനാറാം തീയതി വരെ പള്ളി അടച്ചിടാനാണ് കളക്ടറുടെ ഉത്തരവ്.
അതേ സമയം, സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയിൽ കയറാൻ അധികാരികൾ മൗനാനുവാദം നൽകിയെന്ന് ഓർത്തഡോക്‌സ് സഭ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here