മോട്ടോർ വാഹന നിയമഭേദഗതി; കോടിയേരിയുടെ പ്രസ്താവനയല്ല, നടപടിയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല

കേന്ദ്ര സർക്കാർ മോട്ടോർ വാഹന ലംഘനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയല്ല, നടപടിയാണ് ഉണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Read more:ഉയർന്ന പിഴ അശാസ്ത്രീയം; മോട്ടോർ വാഹന നിയമഭേദഗതിക്കെതിരേ സിപിഐഎം
കേരളത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ഗതാഗതകുരുക്കിൽ റോഡിൽ മണിക്കൂറുകൾ ആളുകൾ വലയുമ്പോഴാണ് പലമടങ്ങ് ഇരട്ടി പിഴയുമായി കേന്ദ്രസർക്കാർ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദം ചെലുത്തി നടപടികൾ പിൻവലിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പകരം വൻ തുക പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. എന്നിട്ടും കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here