മുത്തൂറ്റ് ചർച്ച പരാജയം; സമരം തുടരുമെന്ന് സിഐടിയു, വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി
മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവും സമരവും ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി രാമകൃഷ്ണൻ വിളിച്ച ചർച്ച സമവായത്തിലെത്തിയില്ല . വീണ്ടും കൂടിയാലോചന നടത്തി പ്രശ്‌നം പൂർണമായും പരിഹരിക്കുമെന്നും ചില കാര്യങ്ങളിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേ സമയം പ്രശ്‌നം പൂർണമായും പരിഹരിക്കുന്നതുവരെ സിഐടിയു സമരം തുടരും.
സൗഹാർദപരമായി പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്നും ഇതിനായി തൊഴിലാളി യൂണിയന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്ന് വീണ്ടും കൂടിയാലോചനകൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. യോജിപ്പിന്റെ അന്തരീക്ഷം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇരു കൂട്ടരും ഇന്നത്തെ ചർച്ചയിൽ അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കാൻ പ്രതിനിധികളെ അയച്ച മുത്തൂറ്റ് മാനേജ്മെന്റിന്റെ സമീപനത്തോട് സർക്കാർ ആശാവഹമായാണ് പ്രതികരിക്കുന്നത്. ഇരു കൂട്ടർക്കും യോജിപ്പിന്റെ അന്തരീക്ഷമൊരുക്കാൻ ദിവസങ്ങൾക്കുള്ളിൽ വീണ്ടും കൂടിയാലോചന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ ലേബർ കമ്മീഷണർ സി. വി. സാജൻ, അഡീഷണൽ കമ്മീഷണർ രഞ്ജിത്ത് മനോഹർ, ജോയിന്റ് ലേബർ കമ്മീഷണർ ശ്രീലാൽ, തൊഴിലാളി യൂണിയൻ നേതാക്കളായ എളമരം കരീം, ചന്ദ്രൻ പിള്ള, കെ. എൻ. ഗോപിനാഥ്, എ.എം. ആരിഫ്, സി.സി രതീഷ്, നിഷ കെ ജയൻ, മായ എസ് നായർ എന്നിവരും മാനേജ്മെൻറ് പ്രതിനിധികളായി എച്ച്.ആർ മേധാവി സി.പി ജോൺ, ചീഫ് വിജിലൻസ് ഓഫീസർ തോമസ് ജോൺ, ലീഗൽ ഓഫീസർ ജിജോ എൻ ചാക്കോ എന്നിവരും പങ്കെടുത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here