മരട് ഫ്‌ളാറ്റ് തിങ്കളാഴ്ച്ച പൊളിക്കില്ല; നഗരസഭ സെക്രട്ടറി 24നോട്

മരടിലെ ഫ്‌ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് നഗരസഭ. ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിക്കുകമാത്രമാണ് ചെയ്തതെന്നും, ഇക്കാര്യത്തിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും മരട് നഗരസഭ സെക്രട്ടറി എം ആരിഫ്ഖാൻ 24 നോട് പറഞ്ഞു. അതേസമയം ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിൽ സർക്കാർ നൽകുന്ന നിർദ്ദേശപ്രകാരം മാത്രമാണ് നഗരസഭ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ചെയർ പേഴ്‌സ്ണും പ്രതികരിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ച്ചാത്തലത്തിൽ പൊളിച്ച്മാറ്റാൻ നിർദേശിച്ച ഫ്‌ളാറ്റുകളിൽ നിന്ന് താമസക്കാർ നാളെ വൈകിട്ടോടെ പൂർണമായി ഒഴിഞ്ഞ് പോകണമെന്നാണ് മരട് നഗര സഭ നിർദ്ദേശിച്ചിരുന്നത്. തുടർന്ന് തിങ്കളാഴ്ച്ച തന്നെ ഫ്‌ളാറ്റ് പൊളിക്കൽ നടപടികളിലേക്ക് നീങ്ങുമെന്നും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഫ്‌ളാറ്റ് പൊളിക്കൽ നടപടികൾ ഉടൻ ഉണ്ടാകില്ലെന്നും, ചട്ടപ്രകാരമുള്ള കാര്യങ്ങൾ പരിശോധിച്ചതിന് ശേഷമെ തുടർ നടപടികളുണ്ടാകു എന്നും മരട് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.
Read Also : മരട് ഫ്‌ളാറ്റ് വിഷയം; ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും
ഫ്‌ളാറ്റിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുനവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം എന്ത് നടപടി സ്വീകരിച്ചു എന്നറിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. അതേസമയം ഫ്‌ളാറ്റ് പൊളിക്കൽ നടപടികളിലേക്ക് നഗരസഭ നീങ്ങിയത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു എന്നും, ഇക്കാര്യത്തിലുള്ള തുടർ നടപടികളും സർക്കാർ പറയുന്നതനുസരിച്ചായിരിക്കുമെന്നും മരട് നഗരസഭ ചെയർപേഴ്‌സൺ പറഞ്ഞു.
ഏതായാലും മരട് ഫ്‌ളാറ്റ് പൊളിക്കൽ സംബന്ധിച്ച നിയമ പോരാട്ടങ്ങൾ തുടരാനുള്ള സാദ്ധ്യതയും സാഹചര്യവും ഒരുക്കികൊണ്ടാണ് നഗരസഭയുടേയുടേയും സർക്കാരിന്റേയും നീക്കങ്ങൾ എന്ന് വ്യക്തം. ഫ്‌ളാറ്റ് പൊളിക്കാനുള്ള കരാറിനായി താൽപ്പര്യപത്രം നൽകിയ കമ്പനികളെക്കുറിച്ച് അന്വേഷിച്ച് വിശ്വാസ്യതയും സാങ്കേതിക മികവും പരിശോധിക്കാൻ സമയം ഏറെ ആവശ്യമുണ്ടെന്ന് നഗരസഭ പറയുമ്പോൾ, ഫ്‌ളാറ്റ് ഉടമകൾക്കും സർക്കാരിനും ഇക്കാര്യത്തിൽ കൂടുതൽ സമയം ലഭിക്കും.
അതേസമയം, ഫ്‌ളാറ്റിന് മുന്നിൽ ഉടമകളുടെ റിലേ നിരാഹാരസമരം ഇന്ന് വൈകിട്ട് തുടങ്ങും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ താമസം ഒഴിയണമെന്ന മരട് നഗരസഭയുടെ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സമരം ശക്തമാക്കി ഫ്‌ളാറ്റ് ഉടമകൾ ധർണ നടത്തുന്നത്. സിപിഎം, കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരക്കാരെ സന്ദർശിച്ചു. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിന്നീട് സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുന്നിൽ ഫ്‌ളാറ്റ് ഉടമകൾ തങ്ങളുടെ ആശങ്ക പങ്കുവച്ചു. ഫ്‌ളാറ്റിലെ താമസക്കാർക്ക് ഒപ്പമാണ് സിപിഎമെന്നും വിഷയത്തിൽ നിയമപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു. തുടർന്ന് നടത്തിയ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ധർണ കോടിയേരി ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റ് പൊളിക്കാനെത്തിയാൽ അവരെ തടയുമെന്ന് സമരപരിപാടിയ്ക്ക് അധ്യക്ഷത വഹിച്ച സ്ഥലം എംഎൽഎ എം.സ്വരാജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here