‘കാണാതെ പോയത് എന്റെ മേനെയല്ലേ, കോലോത്തെ പശുവിനെയല്ലല്ലോ?’; ശ്രദ്ധേയമായി ‘രാവൺ’

ദളിത് സാമൂഹിക പശ്ചാത്തലങ്ങളെ പ്രമേയമാക്കി ആദർശ് കുമാർ അണിയൽ ഒരുക്കിയ രാവൺ എന്ന ആൽബം ശ്രദ്ധേയമാകുന്നു. ദളിതനായതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നവരുടെ വികാരം ആൽബത്തിലൂടെ തുറന്നുകാട്ടുന്നു. മുടി നീട്ടി വളർത്തിയവരും കറുത്തവരും ഉൾപ്പെടെ വേട്ടയാടപ്പെടുന്നത് ‘രാവൺ’ ചോദ്യം ചെയ്യുന്നു. സംവിധായകനായ മുഹ്‌സിൻ പരാരി ഒരുക്കിയ നേറ്റീവ് ബാപ്പ എന്ന ആൽബത്തിന്റെ അവതരണ ശൈലിയാണ് രാവൺ ഉടനീളം പിന്തുടരുന്നത്.
മകനെ കാണാതായ വിവരം പങ്കുവയ്ക്കുന്ന ഒരച്ഛന്റെ ആകുലതകളിലൂടെയാണ് ആൽബം മുന്നോട്ടുപോകുന്നത്. നാടോടി കലാകാരനായ അംബുജാക്ഷനാണ് അച്ഛൻ കഥാപാത്രമായി എത്തുന്നത്. കറുത്ത് മെലിഞ്ഞ്, നീട്ടി വളർത്തിയ മുടിയിൽ ചായം തേച്ച് നടന്നിരുന്നവനാണ് മകനെന്നും അവനെ കാണാനില്ലെന്നും രാവണിലെ അച്ഛൻ പറയുന്നു. ഒടുവിൽ കാണാണ്ട് പോയത് എന്റെ മോനെയല്ലേ, കോലോത്തെ പശൂനെയല്ലല്ലോ’ എന്ന ശക്തമായ ചോദ്യത്തോടെയാണ് ആൽബം അവസാനിക്കുന്നത്.
ബോധി സൈലന്റ് സ്‌കേപ്പാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. നിധീഷ് വേഗയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബിബിൻ അശോകിന്റെതാണ് സംഗീതം. സലീഷ് പദ്മിനി സുബ്രഹ്മണ്യൻ, പ്രമോദ് വാഴൂർ, രാജേഷ് നേതാജി എന്നിവർ ചേർന്നാണ് ‘രാവൺ’ നിർമിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here