ഉപതെരഞ്ഞെടുപ്പ്; പാലാ നിയോജകമണ്ഡലത്തിൽ 23 ന് പൊതു അവധി പ്രഖ്യാപിച്ചു

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സർക്കാർ-അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. സ്വകാര്യജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി നൽകണമെന്നും പൊതുഭരണവകുപ്പ് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. 27 നാണ് വോട്ടെണ്ണൽ നടക്കുക. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാലായിൽ ഏർപ്പെടുത്തുന്നത്. മൂന്ന് കമ്പനി അർധ സൈനികർക്കൊപ്പം കൂടുതൽ പൊലീസിനെയും മണ്ഡലത്തിൽ വിന്യസിക്കും.
അതീവ പ്രശ്നസാധ്യതയുള്ള ബൂത്തുകൾ മണ്ഡലത്തിൽ ഇല്ലെങ്കിലും മുൻകരുതലെന്ന നിലയിലാണ് കേന്ദ്രസേനയെയടക്കം സജ്ജമാക്കിയിരിക്കുന്നത്. എൺപതു പേർ വീതമുള്ള സിഐഎസ്എഫിന്റെ മൂന്ന് കമ്പനി മണ്ഡലത്തിൽ എത്തിയിട്ടുണ്ട്. ഇവരെ ബൂത്തിനുള്ളിൽ വിന്യസിക്കേണ്ടതില്ല എന്നാണ് നിലവിലെ തീരുമാനം. ആകെ 176 ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. സിഐഎസ്എഫിന് പുറമേ 453 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയിൽ നിയോഗിക്കുക. 5 ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here