ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണം; പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മലപ്പുറം ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വ്യാജ ആരോപണത്തിന്റെ പേരിൽ, യുവാക്കളെ മർദിച്ച മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത കണ്ണൻതൊടി ഫൈസൽ, കുന്നുമ്മൽ ദുൽഫുഖർ അലി, മണിപ്പാട്ടിൽ മുഅതസ്ഖാൻ എന്നിവരേയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വധശ്രമം, കലാപം സൃഷ്ടിക്കൽ, അക്രമണത്തിന് സംഘം ചേരൽ, വാഹനം തകർക്കൽ, വഴി തടസപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയുന്ന നാൽപത് പേർക്കെതിരെയും കേസ് എടുത്ത സാഹചര്യത്തിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കും. ഇതിനായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും പൊലീസ് പകർത്തിയതുമായ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
വാഴക്കാട് ഒമാനൂരിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം യുവാക്കൾക്കെതിരെ മർദനമുണ്ടായത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊണ്ടോട്ടി സ്വദേശി സഫറുള്ള, വാഴക്കാട് സ്വദേശി റഹ്മത്ത് എന്നിവരെ വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here