വിമാനവാഹിനി കപ്പലിൽ നിന്ന് മോഷണം പോയത് തന്ത്രപ്രധാന വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകൾ
കൊച്ചിൻ ഷിപ്പ് യാർഡിൽ നാവികസേനക്ക് വേണ്ടി നിർമിക്കുന്ന വിമാന വാഹിനി കപ്പലിൽ നിന്ന് മോഷണം പോയത് തന്ത്രപ്രധാന വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകൾ. കപ്പലിന്റെ രൂപ രേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്. സംഭവം അതീവ ഗൗരവതരമെന്നു ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് റിപ്പോർട്ട് നൽകി.
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലിൽ നിന്ന് 4 ഹാർഡ് ഡിസ്‌കുകളും പ്രൊസസ്സറും റാമുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഹാർഡ് ഡിസ്‌കുകളിൽ ഉണ്ടായിരുന്ന കപ്പലിന്റെ രൂപ രേഖയാണ് നഷ്ടമായതെന്ന് വ്യക്തമായത്. രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കപ്പലിലെ കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്. മോഷണം നടത്തിയത് ഷിപ്പ് യാർഡിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സിഐഎസ്എഫിന്റെ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷിത മേഖലയിൽ പുറത്ത് നിന്ന് ആർക്കും കടന്നു കയറാൻ സാധിക്കില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സംശയം.
കപ്പൽ നിർമാണത്തിലേർപ്പെട്ടിട്ടുള്ള 52 ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊച്ചി ക്രൈം ഡിറ്റാച്‌മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നേവിയുടെയും ആർമിയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്. അതേ സമയം, വിമാന വാഹിനി കപ്പലിന്റെ രൂപ രേഖ മോഷണം പോയ സംഭവം അതീവ ഗൗരവതരമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here