61 കോടി രൂപ മുടക്കി നവീകരിച്ച മേൽക്കൂര പോരെന്ന് റിപ്പോർട്ട്; എഫ്സി ഗോവയും സ്റ്റേഡിയം മാറ്റിയേക്കും
ബെംഗളൂരു എഫ്സിക്ക് പിന്നാലെ എഫ്സി ഗോവയും ഹോം ഗ്രൗണ്ട് മാറ്റാനൊരുങ്ങുന്നു. ഇതുവരെ ടീമിൻ്റെ ഹോം ഗ്രൗണ്ടായിരുന്ന ഫറ്റോർഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മേൽക്കൂര സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതാണ് ടീമിന് തലവേദനയായിരിക്കുന്നത്. അടുത്തിടെ നവീകരിച്ച സ്റ്റേഡിയത്തിൻ്റെ നിർമാണത്തിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷത്തിൻ്റെ വിമർശനമാണ് ക്ലബിനു തിരിച്ചടിയായത്.
അടുത്തിടെയാണ് 61 കോടി രൂപ മുടക്കി സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നവീകരിച്ചത്. എന്നാല്‍ ഈ ജോലികളില്‍ അഴിമതി ഉണ്ടെന്നും മേല്‍ക്കൂരയ്ക്ക് വേണ്ടത്ര ഉറപ്പില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. സ്റ്റേഡിയത്തിന്റെ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗോവ മാനേജ്‌മെന്റിന് നേരത്തെ തന്നെ അതൃപ്തിയുണ്ട്. വലിയ വാടകയാണ് ഈടാക്കുന്നതെന്നും നികുതിയിളവു നല്കുന്നില്ലെന്നുമാണ് ടീം മാനേജ്‌മെന്റിന്റെ പരാതി.
വേണ്ടിവന്നാല്‍ ഹോംഗ്രൗണ്ട് മാറ്റുമെന്ന് നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ടീം എന്തു തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്ക്കുന്നുണ്ട്. ഐഎസ്എല്ലില്‍ ആരാധകരേറെയുള്ള ടീമുകളിലൊന്നാണ് എഫ്‌സി ഗോവ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here