ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശങ്ങൾ നാളെ ജില്ലാ സെക്രട്ടറിയേറ്റുകളും മണ്ഡലം കമ്മിറ്റികളും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇടതു മുന്നണി യോഗം എകെജി സെന്ററിൽ തുടരുകയാണ്.
സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതിൽ പ്രാഥമിക ധാരണ ഉണ്ടാക്കിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പിരിഞ്ഞത്. എറണാകുളത്ത് പൊതു സ്വതന്ത്രനേയും മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയേയുമാണ് പരിഗണിക്കും. എറണാകുളത്ത് അഭിഭാഷകനായ മനു റോയ്, സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളാണ് സജീവം. പാർട്ടി സ്ഥാനാർത്ഥിയെങ്കിൽ എം.അനിൽകുമാറിനായിരിക്കും പ്രഥമപരിഗണന.
Read Also : മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
മഞ്ചേശ്വരത്ത് കെആർ ജയാനന്ദ, ശങ്കർറൈ എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. വട്ടിയൂർക്കാവിൽ കോർപറേഷൻ മേയർ വി.കെ.പ്രശാന്തിന്റെ പേരിനാണ് മുൻതൂക്കം. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരും പട്ടികയിൽ ഉണ്ട്. കോന്നിയിൽ ഡിവൈഎഫ്‌ഐ നേതാവ് കെ യു ജനീഷ് കുമാർ, സി.പി.ഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു, എംഎസ് രാജേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. അരൂരിൽ സി ബി ചന്ദ്രബാബു, മനു സി പുളിക്കൻ, പിപി ചിത്തരഞ്ചൻ എന്നിവരുടെ പേരുകൾ ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റുകളുടെ നിർദേശം പരിശോധിച്ചായിരിക്കും വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കുക. ശനിയാഴ്ച മുതൽ നാമനിർദേശ പത്രികകൾ സമർപ്പിച്ച് സ്ഥാനർത്ഥികൾ പ്രചാരണ രംഗത്ത് സജീവമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here