കേരള- തമിഴ്നാട് നദീജല തർക്കം; മുഖ്യമന്ത്രിതല ചർച്ച നാളെ തിരുവനന്തപുരത്ത് നടക്കും

കേരള- തമിഴ്നാട് നദീജല കൈമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിതല ചർച്ച നാളെ തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്നിന് മസ്‌കറ്റ് ഹോട്ടലിൽ ചേരുന്ന യോഗത്തിൽ ചർച്ചയിൽ പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനമാണ് പ്രധാന അജണ്ട.
പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നത്തിലാണ് ചർച്ച. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് പുറമെ മന്ത്രിമാരായ പി തങ്കമണി, എസ്പി വേലുമണി, കെസി കറുപ്പണ്ണൻ, ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി വി ജയകുമാർ, ചീഫ് സെക്രട്ടറി കെ ഷൺമുഖം എന്നിവർ തമിഴ്നാട് സംഘത്തിലുണ്ടാകും.
മന്ത്രിമാരായ എംഎം മണി, കെ കൃഷ്ണൻകുട്ടി, കെ രാജു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരാണ് കേരള സംഘത്തിലുണ്ടാവുക. പറമ്പിക്കുളം- ആളിയാർ കരാർ പുതുക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ച കൂടിക്കാഴ്ചയിൽ ഉണ്ടാകും. നദീജല കരാർ വ്യവസ്ഥകൾ എത്രത്തോളം പാലിച്ചെന്നും യോഗത്തിൽ അവലോകനം ചെയ്യും. പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകന കാലാവധി 1988 നവംബർ ഒമ്പതിന് കഴിഞ്ഞതാണ്. പിന്നീട് വിവിധ തലങ്ങളിൽ ചർച്ച നടന്നെങ്കിലും ധാരണയായിരുന്നില്ല. ഇക്കാര്യത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ, എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സംഘം നാളെ കേരളത്തിൽ എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here