മരട് ഫ്ളാറ്റ് പൊളിക്കല്‍: സമഗ്ര കർമപദ്ധതി സുപ്രിം കോടതിയിൽ ഇന്നുതന്നെ സമർപ്പിക്കാൻ ശ്രമം

മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള സമഗ്രമായ കർമപദ്ധതി സുപ്രിം കോടതിയിൽ ഇന്നുതന്നെ സമർപ്പിക്കാൻ ശ്രമം. കേസ് നാളെ പരിഗണിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഡൽഹിയിലെത്തി. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച എത്ര കെട്ടിടങ്ങളുണ്ട് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങളും സർക്കാരിന് മുന്നിലുണ്ട്.
വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്. ഫ്ളാറ്റ് സമുച്ചയങ്ങൾ എന്ന് പൊളിക്കുമെന്ന് പോലും കൃത്യമായി വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞതവണ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം കോടതി തള്ളിയിരുന്നു. രൂക്ഷമായ വിമർശനമാണ് സർക്കാർ ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടും ജാഗ്രതയോടെയുമാണ് പുതിയ സത്യവാങ്മൂലം തയാറാക്കുന്നത്.
ചീഫ് സെക്രട്ടറി ടോം ജോസ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയുമായി കൂടിയാലോചന നടത്തും. മരടിൽ ഇതുവരെ സ്വീകരിച്ച നടപടികളും കർമപദ്ധതിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തും. തീരദേശ മേഖലയിലെ നിയമലംഘനങ്ങൾ തടയാൻ സമഗ്രമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയേക്കും. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച എത്ര കെട്ടിടങ്ങളുണ്ട്, നിയമലംഘകർക്കെതിരെ എന്തു നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങൾക്കും സർക്കാരിന് ഉത്തരം നൽകേണ്ടതുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here