മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കൽ നാളെ തുടങ്ങും

മരടിലെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കുന്നത് നാളെ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സർക്കാർ തയ്യാറാക്കിയ കർമ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സുപ്രിംകോടതി നിർദേശ പ്രകാരമുള്ള നഷ്ടപരിഹാരം സമയ ബന്ധിതമായി നൽകുമെന്നും ടോം ജോസ് പറഞ്ഞു. ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഇന്നലെയാണ് മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആശ്വാസമായി സുപ്രിംകോടതി വിധി വരുന്നത്. മരട് ഫ്‌ളാറ്റ് ഉടമകൾക്ക് നാലാഴ്ചയ്ക്കകം ഇരുപത്തിയഞ്ച് ലക്ഷം രൂപ ആദ്യഘട്ട നഷ്ടപരിഹാരം കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തുക ആദ്യം സംസ്ഥാന സർക്കാർ നൽകണം. ഈ തുക പിന്നീട് കെട്ടിട നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്നും ഇതിനായി കെട്ടിട നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുക്കെട്ടണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Read Also : മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആശ്വാസമായി സുപ്രിം കോടതി വിധി
അതേസമയം, ഒക്ടോബർ പതിനൊന്നിന് ഫ്‌ളാറ്റ് പൊളിക്കൽ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. 138 ദിവസം കൊണ്ട് പൊളിക്കൽ നടപടികൾ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയ ചീഫ് സെക്രട്ടറി ഇതിനായുള്ള സത്യവാങ്മൂലവും കർമപദ്ധതിയും കോടതിക്ക് കൈമാറി. പൊളിക്കൽ നടപടികൾക്ക് നൂറു കോടി ചെലവാകുമെന്നും അറിയിച്ചു.
ജനത്തെ ദുരിതത്തിലാക്കാനല്ല കോടതിനടപടികൾ. നിയമവിരുദ്ധ നിർമാണങ്ങൾ അവസാനിപ്പിക്കാനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര നിലപാട് വ്യക്തമാക്കി.
പൊളിക്കൽ നടപടികൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചിരുന്നു. എന്നാൽ ഫ്‌ളാറ്റ് പൊളിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ മറ്റാരെയെങ്കിലും കോടതി തന്നെ ഏൽപ്പിക്കാമെന്നും ചെലവ് സർക്കാർ വഹിക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര നിലപാടെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here