കെജിഎഫ് 2 ന് എതിരെ കേസുമായി റൗഡി തങ്കത്തിന്റെ അമ്മ
കന്നഡ സിനിമ രംഗത്തെ ബ്രഹ്മാണ്ഡ ചിത്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സിനിമയാണ് കെജിഎഫ്. ലോക മാർക്കറ്റിൽ നിന്ന് നൂറ് കോടിയിലധികം കളക്ഷൻ നേടിയ ചിത്രം കർണാടകയിലെ കുപ്രസിദ്ധമായ കോലാർ സ്വർണ്ണ ഖനിയുടെ കഥയാണ് പറഞ്ഞത്.
കന്നഡ സൂപ്പർ താരം യാഷ് നായകനായ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കെ.ജി.എഫ് എന്നറിയപ്പെടുന്ന കോലാർ ഗോൾഡ് ഫീൽഡിലെ റൗഡി തങ്കത്തിന്റെ ജീവിതമാണ് ചിത്രത്തിന് ആസ്പദമാക്കിയത്.
എന്നാൽ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് റൗഡി തങ്കത്തിന്റെ അമ്മ. മകന്റെ പേര് ചീത്തയാക്കുന്നുവെന്നും ചിത്രീകരണം നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തങ്കത്തിന്റെ അമ്മ കോടതിയെ സമീപിച്ചത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് സെക്കന്റ് അഡിഷണൽ കോടതി ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് സമൻസ് അയച്ചു. എന്നാൽ തങ്കത്തിനെ അപമാനിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ പ്രതികരിച്ചു.
ഇത് രണ്ടാം തവണയാണ് ചിത്രത്തിനെതിരെ നിയമനടപടികൾ ഉണ്ടാവുന്നത്. കോലാർ സ്വർണ്ണ ഖനി കുന്നുകളിൽ ഷൂട്ടിങ് നടത്താൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിരുന്നു.പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നു എന്നായിരുന്നു വാദം. തുടർന്ന് ചിത്രീകരണം സ്റ്റുഡിയോയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here