രണ്ടാം പകുതിയിൽ വിക്കറ്റ് വീഴ്ച ശക്തം; അഞ്ഞൂറു കടന്ന് ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റിന് 502 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇന്നിംഗ്സിൻ്റെ അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യയെ പിന്നോട്ടടിച്ചെങ്കിലും രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് (30)* ഇന്ത്യൻ സ്കോർ 500 കടത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് 3 വിക്കറ്റ് വീഴ്ത്തി.
ഇന്ത്യക്കു വേണ്ടി ഓപ്പണർമാരാണ് തിളങ്ങിയത്. മായങ്ക് അഗർവാളും രോഹിത് ശർമ്മയും ചേർന്ന 317 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ നട്ടെല്ലായത്. ഈ കൂട്ടുകെട്ടിൽ ഒരുപിടി റെക്കോർഡുകളും ഇരുവരും തകർത്തു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇവർ സ്ഥാപിച്ചത്. ഒപ്പം ഇരുവരും ചേർന്ന് വ്യക്തിഗത റെക്കോർഡുകളും സ്ഥാപിച്ചു.
ടെസ്റ്റ് ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ രോഹിത് തൻ്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ് കുറിച്ചത്. ആദ്യ റ്റെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മയങ്ക് അഗർവാളിനും ഈ മത്സരം മറക്കാൻ കഴിയാത്തതായി. രോഹിത് 176 റൺസെടുത്തും മായങ്ക് അഗർവാൾ 215 റൺസെടുത്തും പുറത്തായി.
ശേഷം ചേതേശ്വർ പൂജാര (6), വിരാട് കോലി (20), അജിങ്ക്യ രഹാനെ (15), ഹനുമ വിഹാരി (10) എന്നിവർ വേഗം പുറത്തായി. 21 റൺസെടുത്ത വൃദ്ധിമാൻ സാഹയും 30 റൺസെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യൻ സ്കോർ 500 കടത്തിയത്.
3 വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജിനൊപ്പം വെർണോൺ ഫിലാണ്ടർ, സേനുരൻ മുത്തുസാമി, ഡീൻ എൽഗർ, ഡെയിൻ പീറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here