ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.പാലാ ഡിവൈഎസ്പിയും വിദ്യാഭ്യാസ ഉപ ഡയറക്ടറും അന്വേഷണം നടത്തി, നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അതിനിടെ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് അത്‌ലറ്റിക് മീറ്റിൽ മത്സരങ്ങൾ നടത്തിയതെന്ന് ആർഡിഒ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒരേ വേദിയിൽ ഒരേ ഫിനിഷിംഗ് പോയിന്റ് നിശ്ചയിച്ച് ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് പാലാ ആർഡിഒ അനിൽ ഉമ്മൻ വ്യക്തമാക്കി.
കുട്ടിയുടെ ശ്രദ്ധ കുറവുമൂലമാണ് അപകടം സംഭവിച്ചതെന്ന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ വാദം ഇതോടെ പൊളിഞ്ഞു. സംഘാടകർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ സർക്കാരിന് സമർപ്പിക്കും. അപകടത്തിൽ തലയോട്ടി തകർന്ന അഫേൽ ജോൺസനെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയുടെ നിലയിൽ പുരോഗതിയില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകട ശേഷം മത്സരങ്ങൾ തുടർന്നതിൽ വിമർശനം ഉയർന്നതോടെ, ചാമ്പ്യൻഷിപ്പിൽ ഇന്നും നാളെയുമായി നടത്താനിരുന്ന മത്സരങ്ങൾ മാറ്റിവച്ചു. അത്ലറ്റിക് അസോസിയേഷനെതിരെ നടപടി ആവശ്യപ്പെട്ട് പാലായിൽ പ്രതിഷേധം ശക്തമായി. അഫേൽ ജോൺസന്റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകാൻ പാലാ നഗരഭ തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here