അമേരിക്ക – ഉത്തരകൊറിയ ആണവ ചർച്ച; വ്യത്യസ്ത അഭിപ്രായങ്ങളുമായി ഇരു രാജ്യങ്ങളും രംഗത്ത്
സ്വീഡനിൽ നടന്ന അമേരിക്ക – ഉത്തരകൊറിയ ആണവചർച്ചയെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുമായി ഇരു രാജ്യങ്ങളും രംഗത്ത്. ആണവചർച്ചകൾ പരാജയപ്പെട്ടതായി ഉത്തരകൊറിയ അറിയിച്ചു.
അമേരിക്കയുമായുള്ള ആണവചർച്ചകൾ തങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്നില്ലെന്നും ചർച്ച പരാജയമായതായും ഉത്തരകൊറിയയുടെ ആണവ പ്രതിനിധി കിം മയോങ് ഗിൽ പറഞ്ഞു. ചർച്ചക്ക് മുൻപ് അമേരിക്ക നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പുതിയ സാധ്യതകൾ ചർച്ചയിൽ ഉണ്ടാവുമെന്നാണ് അമേരിക്ക ആദ്യം പറഞ്ഞത്. എന്നാൽ ചർച്ചയിൽ അമേരിക്ക പൂർണമായും തങ്ങളെ നിരാശപ്പെടുത്തിയതായി മയോങ്ങ് ഗിൽ പറഞ്ഞു. അമേരിക്ക പഴയ നിലപാടുകൾ മാറ്റാൻ തയ്യാറല്ലെന്നും ഗിൽ കുറ്റപ്പെടുത്തി.
എന്നാൽ ഇതിന് പിന്നാലെ ഉത്തരകൊറിയൻ വാദങ്ങൾ തള്ളി അമേരിക്ക രംഗത്തെത്തി. ഗില്ലിന്റെ പ്രതികരണം 9 മണിക്കൂർ നീണ്ട ചർച്ചകളകളുടെ സത്തയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ആരോഗ്യപരമായിരുന്നു ചർച്ചയെന്നും നല്ല തീരുമാനങ്ങൾ ഇതിനിടയിൽ രൂപ്പപെട്ടെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്നലെയാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ വച്ച് ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ചനടത്തിയത്. അമേരിക്കയെ പ്രതിനിധീകരിച്ച് ഉത്തരകൊറിയയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റീഫൻ ബൈഗനും ഉത്തരകൊറിയൻ പ്രതിനിധി കിം മയോങ് ഗില്ലുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഉത്തരകൊറിയ മിസൈൽ വിക്ഷേപണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് ചർച്ച നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ ഹനോയിൽ വെച്ച് നടന്ന ഉച്ചകോടി ധാരണയിലെത്താതെ പിരിഞ്ഞതിന് പിന്നാലെ നിർത്തിവെച്ച ചർച്ചകളാണ് ഇന്നലെ വീണ്ടും പുനരാരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തുടർന്നും ചർച്ചയുണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here