കൂടത്തായി പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിൽ ജോളിക്ക് പങ്കുള്ളതായി സംശയം; മകൻ പൊലീസിൽ പരാതി നൽകി
കൂടത്തായിയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ രോഹിത്. മരണത്തിൽ കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളിക്ക് പങ്കുള്ളതായും രോഹിത് സംശയം ഉന്നയിച്ചിട്ടുണ്ട്. രോഹിത് പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി.
റൂറൽ എസ്പി കെജി സൈമണിനാണ് രോഹിത് പരാതി നൽകിയിരിക്കുന്നത്. അച്ഛന് ബ്യൂട്ടിപാർലർ നടത്തിയിരുന്ന സുലേഖയുമായി പരിചയം ഉണ്ടായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേർത്തു.
Read Also : ‘അച്ഛന്റെ മരണത്തിന് പിന്നിൽ ജോളി’; ഗുരുതര ആരോപണവുമായി കോഴിക്കോട് സ്വദേശി രോഹിത്
2016ലാണ് രാമകൃഷ്ണൻ മരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ കുഴഞ്ഞു വീണായിരുന്നു മരണം. രണ്ടാഴ്ച മുമ്പ് പൊലീസ് ജോളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയപ്പോളാണ് മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന സംശയം വന്നതെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.
ഭൂമി കച്ചവടവുമായി ബന്ധപെട്ട് അച്ഛൻ വഞ്ചിതനായെന്നും കൈവശമുണ്ടായിരുന്ന 55 ലക്ഷം രൂപ കാണാതായെന്നും രോഹിത് പറയുന്നു. രാമകൃഷ്ണനും സുലേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ജോളിയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here