നിയന്ത്രണരേഖ കടക്കാന്‍ 500 ഭീകരര്‍ തയാറെടുക്കുന്നു
പാക് അധീന കശ്മീരിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് നിയന്ത്രണരേഖ കടക്കാനായി അഞ്ഞൂറോളം ഭീകരര്‍ തയാറെടുക്കുന്നതായി സൈന്യം. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇപ്പോള്‍ത്തന്നെ മുന്നൂറോളം ഭീകരര്‍ പാകിസ്താന്റെ പിന്തുണയോടെ ജമ്മു കശ്മീരിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.
Read More: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ അക്രമങ്ങള്‍ കുറഞ്ഞു; സൈന്യം
പാക് അധീന കശ്മീരിലെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനായുള്ള പരിശീലനം നടത്തുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തകര്‍ക്കാനുള്ള ശക്തി സൈന്യത്തിനുണ്ട്.
നിലവില്‍ കശ്മിരില്‍ സമാധാനാന്തരീക്ഷമാണ്. എന്നാല്‍ ഇത് തകര്‍ക്കുന്നതിനായുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ തുടരുകയാണ്. ഭീകരര്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും പാക് സൈന്യത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഡ്രോണുകളില്‍ ഭീകരര്‍ക്ക് ആവശ്യമായുള്ള ആയുധങ്ങള്‍ എത്തിക്കുകയെന്നതാണ് പാകിസ്താന്റെ നിലവിലെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here