‘ഗർഭഛിദ്രം ഉപാധികൾക്ക് വിധേയമായി ഇസ്ലാം അനുവദിക്കുന്നുണ്ട്’: ഡോ.മുഹമ്മദ് അലി അൽബാർ

ഗർഭഛിദ്രം ഉപാധികൾക്ക് വിധേയമായി ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും വൈദ്യശാസ്ത്ര വിദഗ്ദനുമായ ഡോ.മുഹമ്മദ് അലി അൽബാർ പറഞ്ഞു. മാതാവിന്റെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം അപകടാവസ്ഥയിൽ ആണെങ്കിൽ മാത്രമേ ഗർഭഛിദ്രത്തെ കുറിച്ച് ആലോചിക്കാൻ പാടുള്ളൂ. ഗർഭധാരണം 120 ദിവസം പിന്നിട്ടാൽ ഗർഭഛിദ്രം നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇസ്ലാമികാധ്യാപനങ്ങളും വൈദ്യശാസ്ത്രവും’ എന്ന വിഷയത്തിൽ ജിദ്ദയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഗുഡ്‌വിൽ ഗ്ലോബൽ ഇനീഷ്യെറ്റീവാണ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടെത്തലുകളെ കുറിച്ച് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. ഗർഭനിരോധന മാർഗങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിന് ഉപയോഗിക്കാൻ പാടില്ല. അവയവദാനം ഇസ്ലാം അനുവദിക്കുന്നുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങളും ദാനം ചെയ്യാം. അലി അൽബാർ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട നൂറുക്കണക്കിന് ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ.മുഹമ്മദാലി അൽ ബാർ. ജെഎൻഎച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിപി മുഹമ്മദലിയുടെ പ്രതിനിധിയായി വൈസ് ചെയർമാൻ അലി മുഹമ്മദാലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡോ.ഇസ്മായീൽ മരുതേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹസ്സൻ ചെറൂപ്പ, മുസ്തഫ വാക്കാലൂർ, ഡോ.കരീമുദ്ദീൻ, ഡോ.ജംഷിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here