സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മ

സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം വഞ്ചി സ്‌ക്വയറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സമൂഹ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ സംഗമം. സഭ നീതിക്കൊപ്പം നിൽക്കുന്നില്ലെന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിസ്റ്റർ ലൂസി പറഞ്ഞു.
എഫ്‌സിസി സന്യാസി സഭ അച്ചടക്ക നടപടി സ്വീകരിച്ച സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എറണാകുളം വഞ്ചി സ്‌ക്വയറിൽ പ്രതിഷേധ സംഗമം ഒരുക്കിയത്.
സിസ്റ്ററിനെതിരായ ശിക്ഷാ നടപടികൾ അവസാനിപ്പിക്കുക. കന്യാസ്ത്രീ ആകുന്നതിനുള്ള പ്രായപരിധി ഉയർത്തുക, ചർച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സഭയിൽ തനിക്ക് മാത്രമല്ല മറ്റ് പലർക്കും നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ചൂഷണത്തിന് ഇരയാകുന്നവർക്ക് അത് തുറന്ന് പറയാനാകുന്നില്ലെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. സിസ്റ്റർ ലൂസിയെ പിന്തുണച്ച് രൂപീകരിച്ച വാട്ട്‌സ് ആപ് കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകർ.
നേരത്തെ ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തു,പുസ്തകം പുറത്തിറക്കി,ചാനൽ ചർച്ചകളിൽ പങ്കെടുത്തു,സ്വന്തമായി കാർ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റർ ലൂസി കളപ്പുരക്ക് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. എന്നാൽ ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായ നടപടിയായി തോന്നുന്നില്ലെന്നും സഭയും ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിൽക്കണമായിരുന്നെന്നും വിശദീകരണ കത്തിൽ വ്യക്തമാക്കിയിരുന്നു. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കിൽ മറ്റ് പലരേയും പുറത്താക്കേണ്ടിവരുമെന്നും സിസ്റ്റർ ലൂസി കളപ്പുര തന്റെ വിശദീകരണക്കുറിപ്പിലൂടെ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here