വിവാദവിഷയങ്ങൾ ഒഴിവാക്കി വട്ടിയൂർക്കാവിൽ മുഖ്യമന്ത്രിയുടെ പ്രചാരണം

വിവാദവിഷയങ്ങൾ ഒഴിവാക്കിയും ഭരണനേട്ടങ്ങൾ നിരത്തിയും വട്ടിയൂർക്കാവിൽ മുഖ്യമന്ത്രിയുടെ പ്രചരണം. വികെ പ്രശാന്തിന്റെ സ്ഥാനാർഥിത്വത്തോടെ യുഡിഎഫ് വേവലാതിയിലായെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് രണ്ടു പൊതുയോഗങ്ങളിൽ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.
പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയില്ല, പകരം ഭരണനേട്ടങ്ങളുടെ പട്ടിക മാത്രം മുഖ്യമന്ത്രി നിരത്തി. എൻഎസ്എസ് നിലപാടോ, ശബരിമല പ്രശ്നമോ ബിജെപിയോ ഒന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ കടന്നുവന്നില്ല. മൂന്നര വർഷം മുൻപ് അഴിമതിയുടെ കൂത്തരങ്ങായിരുന്ന സംസ്ഥാനത്തെ അഴിമതി രഹിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കി തുടങ്ങി. സർവമേഖലയിലും പുരോഗതി ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വികെ പ്രശാന്തിനെതിരായ യുഡിഎഫ് നേതാക്കളുടെ വ്യക്തിപരമായ ആക്രമണത്തിന് തത്കാലം മറുപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേനിലവാരത്തിൽ പറഞ്ഞാൽ ശരിയാവില്ല. വൈകിട്ട് പേരൂർക്കടയിലും നന്ദൻകോടും നടക്കുന്ന പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.