അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ കേരളത്തിലേക്ക്

ആയുർവേദത്തെ പറ്റി കൂടുതൽ വിവരങ്ങളറിയാൻ കേന്ദ്രസംസ്ഥാന വിനോദ സഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ കേരളത്തിലേക്ക്.
കേരളത്തിലുടനീളം സഞ്ചരിച്ച് ആയുർവേദവുമായി ബന്ധപ്പെട്ട ചികിത്സാരീതികളും മറ്റും മനസിലാക്കി വിദേശരാജ്യങ്ങളിൽ കേരളത്തിന്റെ തനത് രീതിക്ക് പ്രചാരം നൽകുന്നതിനാണ് പദ്ധതിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആയുർവേദ പ്രമോഷൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇവരുടെ യാത്രകളും ബിസിനസ് കൂടിക്കാഴ്ചകളും ഈ മാസം 24 മുതൽ നവംബർ 4 വരെയാണ് നടക്കുന്നത്. 24 ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന സംഘം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച് കോവളത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങും.
12 ദിവസം നീണ്ട് നിൽക്കുന്ന യാത്രയിൽ രാജ്യാന്തര ആയുർവേദ ടൂർ ഓപ്പറേറ്റർമാർ, ബ്ലോഗർമാർ, മാധ്യമപ്രവർത്തകർ, എന്നിവർക്ക് കേരളത്തിലെ തനതായ ആയുർവേദവും മറ്റ് വിനോദസഞ്ചാര സാധ്യതകളും പരിചയപ്പെടുത്തുന്നു. ഇതോടൊപ്പം ബിസിനസ് മീറ്റുകളും ഉണ്ടാവും.
യാത്രയിൽ അതത് സ്ഥലത്തെ ആയുർവേദദാതാക്കൾക്ക് അംബാസിഡർമാരുമായി നേരിട്ട് ബന്ധപ്പെട്ട് തങ്ങളുടെ സംരംഭങ്ങൾ പരിചയപ്പെടുത്താവുന്നതാണ്. ഇങ്ങനെ ഒരാശയം ഇന്ത്യയിൽ തന്നെ ആദ്യമായാണെന്ന് കടകംപള്ളി പറഞ്ഞു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും താൽപര്യമുള്ള സംഘടനകളിൽ നിന്നും 30 രാജ്യങ്ങളിൽ നിന്നും 45 സ്ഥാപനങ്ങളിൽ നിന്നും ഉള്ള പ്രതിനിധികളെയാണ് കേരളത്തിൽ എത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here