കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു

കായംകുളത്തിന് നക്ഷത്ര ശോഭ സമ്മാനിച്ച് 41 ആം കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. പ്രൗഡഗംഭീരമായ പരിപാടിയിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും, നിറഞ്ഞ സദസിന് മുൻപാകെ അവാർഡുകൾ സ്വീകരിച്ചു. ചടങ്ങ് പ്രശസ്ത സംവിധായകൻ ഷാജി. എൻ. കരുൺ ഉത്ഘാടനം ചെയ്തു. താര രാവിനെ നിറച്ചാർത്താനിയിച്ച് കലാ പരിപാടികളും അരങ്ങേറി.
കായംകുളത്തെ കലാ ഹൃദയത്തിൽ താളമേളങ്ങളുടെ കുളിർ മഴപെയ്യിച്ച ആവേശ രാവ്, വിണ്ണിലെ നക്ഷത്രങ്ങൾ അടിപ്പാടി അരങ്ങ് നിറഞ്ഞപ്പോൾ, മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌ക്കാരം സ്വീകരിക്കാൻ ടൊവിനോ തോമസ് എത്തിയതോടെ സദസ് ഇളകി മറിഞ്ഞു.
ഫ്‌ളവേഴ്‌സ് ടി വി ചെയർമാനും, പ്രമുഖ ചലച്ചിത്രനിർമ്മാതാവുമായ ഗോകാലം ഗോപാലനാണ് ടൊവീനോയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചത്. അതേസമയം ചിത്രീകരണ തിരക്കുകൾ കാരണം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദിനും നടിയായ മഞ്ജു വാര്യർക്കും ചടങ്ങിന് എത്താൻ കഴിഞ്ഞില്ല. ഇന്ദ്രൻസ് അടക്കമുള്ള മറ്റു താരങ്ങളും സാങ്കേതിക പ്രവർത്തകരും പുരസ്‌കാരങ്ങൾ സ്വീകരിച്ചു.
ചലച്ചിത്ര പിന്നണി ഗായകരടക്കം അണി നിരന്ന സംഗീത വിരുന്നിനൊപ്പം
ഹിന്ദിയിലെ പ്രശസ്ത നർത്തകി റിച്ചാ പാനായി, രശ്മി വിനോദ്, നൂറിൻ ഷെറീഫ്, ദുർഗകൃഷ്ണ തുടങ്ങിയവർ അവതരിപ്പിച്ച നൃത്യതാള വിസ്മയകാഴ്ചകൾ ഉൾപ്പെടെ മൂന്നരമണിക്കൂർ നീളുന്ന ദൃശ്യവിരുന്നാണ് പുരസ്‌കാര രാവിനോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
ഫ്‌ളവേഴ്‌സ് ടിവിയാണ് പ്രോഗ്രാമിന്റെ മീഡിയാ പാട്ട്ണർ. വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോകുലം ഗ്രൗണ്ടിലാണ് അവാർഡ് നിശനടന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here