മരട്: നിയമലംഘനമാണെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥർ കെട്ടിട നിർമാണത്തിന് അനുമതി നൽകി- ട്വന്റിഫോർന്യൂസ് എക്‌സ്‌ക്ലൂസിവ്

മരട് ഫ്‌ളാറ്റ് നിർമാതാക്കൾ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. നിയമലംഘനമാണെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥർ കെട്ടിട നിർമാണത്തിന് അനുമതി നൽകി. നിലമെന്ന് രേഖയിലുള്ള സ്ഥലത്താണ് നിർമാണത്തിന് അനുമതി നൽകിയതെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിലെ പ്രധാനപ്പെട്ട രേഖകൾ നശിപ്പിച്ചുവെന്നും വിജിലൻസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന്് ലഭിച്ചു.
കേസിലെ ഒന്നാം പ്രതി ഹോളി ഫെയ്ത്ത് കമ്പനി ഉടമ സാനീ ഫ്രാൻസിസുമായി രണ്ടും മൂന്നും പ്രതികളായ പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പിഇ ജോസഫ് എന്നിവർ കൂടിയാലോചന നടത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേ സമയം, മരടിലെ ഫ്ളാറ്റ് നിർമാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. നിർമ്മാതാക്കളുടെ സ്വത്ത് വകകൾ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു.സ്വത്തുക്കളുടെ വിദാംശങ്ങൾ തേടി റവന്യൂ- രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി.
Read Also: മരട് ഫ്‌ളാറ്റ് കേസ്: നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടും
ഫ്ളാറ്റ് നിർമാണ കമ്പനികൾക്ക് രാജ്യത്തിന് പുറത്ത് ഏതൊക്കെ സ്ഥാപനങ്ങളിലാണ് നിക്ഷേപം ഉള്ളതെന്നറിയാൻ രജിസ്ട്രാർ ഓഫ് കമ്പനീസിനെ അന്വേഷണ സംഘം സമീപിക്കും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക. ജയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്ത്ക്ക് മാത്രമാണ് കേരളത്തിന് പുറത്ത് സ്വത്തുക്കൾ ഉള്ളതെന്നാണ് സൂചന.
പരാതിക്കാരില്ലാത്തതിനാൽ ഗോൾഡൻ കായലോരം ഫ്ളാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നില്ല. എന്നാൽ ഈ കമ്പനിയെയും ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്ത് അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിനകം 300ലേറെ അക്കൗണ്ടുകളുടെ വിശദാംശമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here