ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോഷണം തുടര്‍ക്കഥ; പിന്നില്‍ ഉന്നതര്‍…?
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുനിന്ന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണം മോഷ്ടിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ആ സംഭവത്തില്‍ കെ. കരുണാകരന്‍ പോലും സംശയത്തിന്റെ ദൃഷ്ടിയിലായിരുന്നു. പിന്നീട് ക്ഷേത്രത്തിനകത്തെ മണിക്കിണര്‍ പരിശോധിച്ചപ്പോള്‍ തിരുവാഭരണത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് തുടര്‍ച്ചയായി മോഷണ കഥകള്‍ പുറത്തുവരുന്നു. കഴിഞ്ഞ ദിവസം തുലാഭാരത്തിനായി എത്തിച്ച 10 കിലോ കശുവണ്ടി ക്ഷേത്രത്തിലെ കോണ്‍ട്രാക്ടര്‍മാര്‍ അതിവിദഗ്ധമായി മോഷ്ടിക്കുകയുണ്ടായി. പിന്നീട് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തുലാഭാരം കരാറുകാരനായ മനോജ്, ഇയാളുടെ സഹായി പ്രമോദ് എന്നിവരാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു. ഇവരുടെ കരാര്‍ റദ്ദാക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയുമുണ്ടായി.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശുഷ്‌കാന്തി കാണിക്കുന്നില്ലായെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. കോടീശ്വരന്മാരായ ഈ കരാറുകാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗുരുവായൂര്‍ ദേവസ്വം അടക്കി ഭരിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസിലും ഇവര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടത്രേ.
Read More: ഗുരുവായൂർ ക്ഷേത്രത്തിൽ മോഷണം; കരാറുകാർ കയ്യോടെ പിടിയിലായി
മനോജിന്റെയും പ്രമോദിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി ഇന്ന് തള്ളിയതിനാല്‍ ഇനി ഇവരുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ പൊലീസിനാവില്ല. രണ്ടു പേരും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. അതിനിടെയാണ് ദേവസ്വം അധികൃതരെ ഞെട്ടിച്ചുകൊണ്ട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സുപ്രധാന ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിരിക്കുന്നത്. നിര്‍ണായകമായ ഒട്ടേറെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌കാണ് മോഷ്ടിക്കപ്പെട്ടതെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here