മരട് ഫ്‌ളാറ്റ് നിർമാണ കേസ്; അന്വേഷണം വിജിലൻസിന് വിട്ടേക്കും

മരട് ഫ്‌ളാറ്റ് നിർമാണ കേസിന്റെ അന്വേഷണം വിജിലൻസിന് വിട്ടേക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതുകൊണ്ട് വിജിലൻസ് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉടൻ ഉത്തരവിറക്കും.
അതേസമയം, നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഒരാളെ കൂടി കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. കേസിൽ പ്രതിചേർത്ത മുൻ പഞ്ചായത്ത് ജീവനക്കാരൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. മരടിൽ ഫ്‌ളാറ്റ് നിർമിക്കാൻ അനുമതി ലഭിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കേസ് വിജിലൻസിന് കൈമാറാനുള്ള നീക്കം. പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന കേസാണിത് എന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വിജിലൻസ് അന്വേഷണം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. മുൻപ് അഴിതി ഉൾപ്പെടെയുള്ള കുറ്റങ്ങൾ കണ്ടെത്തിയ അന്വേഷണ സംഘം ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ, ഒരു ഫ്‌ളാറ്റ് നിർമാതാവിനെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. ഇയാളെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ജെയിൻ ഫ്‌ളാറ്റ് എംഡി സന്ദീപ് മേത്ത, ആൽഫ ഫ്‌ളാറ്റ് എംഡി പോൾ രാജ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരുടെ പങ്കിനെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. അതിനിടെ കേസിൽ പ്രതിചേർത്ത മുൻ പഞ്ചായത്ത് ജീവനക്കാരൻ ജയറാം മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here