അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ താത്ക്കാലിക സൗദി നമ്പർ പ്ലേറ്റുകൾ കർശനമായി ഉപയോഗിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്

അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ താത്ക്കാലിക സൗദി നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ കർശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വിദേശ രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
കരാതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സൗദിയിലെ നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുമെങ്കിലും അത് പ്രദർശിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷണ ക്യാമറ ഉൾപ്പെടെയുളള ഇലക്‌ട്രോണിക് സംവിധാനം വഴി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് നിയമം കർശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. സൗദി നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത വാഹന ഉടമകൾക്ക് നവംബർ ഒന്നു മുതൽ പിഴ ചുമത്തും.
യുഎഇ, ഒമാൻ, ബഹ്‌റൈൻ, യമൻ, ജോർദാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വകാര്യ വാഹനങ്ങൾ സൗദിയിലെത്തുന്നത്. യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നും ഉംറ തീർത്ഥാടനത്തിനും സ്വകാര്യ ആവശ്യങ്ങൾക്കും നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്. എന്നാൽ 75 ശതമാനം വാഹനങ്ങളും സൗദി നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ പ്രദർശിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ നിയമം കർശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here