വെള്ളക്കെട്ട്: കൊച്ചി നഗരത്തിൽ ഓപ്പറേഷൻ ‘ബ്രേക്ക് ത്രൂ’ ആരംഭിച്ചു
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓപ്പറേഷൻ ‘ബ്രേക്ക് ത്രൂ’ ആരംഭിച്ചു. ഇന്നലെ രാത്രിയാണ് നടപടികൾ ആരംഭിച്ചത്. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നടപടി.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടങ്ങിയത്. രാത്രിയോടെയാണ് നടപടികൾ ആരംഭിച്ചത്. വൈദ്യുതി ബോർഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യ നീക്കം.
രാത്രി ഒമ്പതരയോടെ അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ വലിയ ജനററേറ്ററുകൾ സ്ഥാപിച്ച് വെളളം പമ്പിങ് ആരംഭിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ, വൈദ്യുതി, ഇറിഗേഷൻ, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കലൂർ, കടവന്ത്ര, നോർത്ത്- സൗത്ത് റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളും സംഘം സന്ദർശിച്ചു. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുകയും ഓടകളിലൂടെ വെള്ളമൊഴുക്കിക്കളയുകയും ചെയ്യുന്നുണ്ട്.
ഇന്നും ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരും. വരുന്ന ദിവസങ്ങളിലുണ്ടാകാവുന്ന കനത്ത മഴയെത്തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. വെള്ളം കെട്ടികിടക്കുന്ന ബണ്ടുകൾ കണ്ടെത്തി പൊളിച്ചു കളയും. ഇതിനിടെ നഗരത്തിൽ പല സ്ഥലത്തും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here