ലോകത്തിലെ ഏറ്റവും പഴക്കമുളള പവിഴം അബുദാബിയിൽ; 8000 വർഷം പഴക്കമുള്ള താണെന്ന് ഗവേഷകർ
ലോകത്തിലെ ഏറ്റവും പഴക്കമുളള പവിഴം അബുദാബിയിൽ കണ്ടെത്തി. 8000 വർഷം പഴക്കമുള്ള പവിഴമാണിതെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. മറാവ ദ്വീപിൽ നടത്തിയ ഖനനത്തിലാണ് പവിഴം കണ്ടെത്തിയത്.
നവീന ശിലായുഗത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന പ്രകൃതിദത്ത പവിഴമുത്താണ് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. ഏകദേശം 8,000 വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ മുത്തുകൾ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തൽ തെളിയിക്കുന്നുവെന്നും ലോകത്തെവിടെയും ഇതുവരെ കണ്ടെത്തിയ മുത്തുകളുടെ ആദ്യകാല തെളിവുകളെ ഇത് പ്രതിനിധീകരിക്കുന്നുവെന്നും അധികൃതർ പറയുന്നു.
അബുദാബി പേൾ എന്നാണ് ഈ പവിഴമുത്തിന് സാംസ്‌കാരിക വകുപ്പ് പേര് നൽകിയിരിക്കുന്നത്. മറാവ ദ്വീപിൽ നടത്തിയ ഖനനത്തിൽ പവിഴമുത്ത് കൂടാതെ വിവിധ തരം മുത്തുകളും പിഞ്ഞാണങ്ങളും ലഭിച്ചു.
ഒക്ടോബർ 30 ന് ലൂവ്രെ അബുദാബിയിൽ ആരംഭിക്കുന്ന പ്രത്യേക എക്‌സിബിഷനിൽ പവിഴമുത്ത് പ്രദർശിപ്പിക്കും. സാദിയത്ത് ദ്വീപിൽ നിർമ്മിക്കുന്ന സായിദ് നാഷണൽ മ്യൂസിയത്തിൽ അബുദാബി പേൾ സ്ഥിരമായി പ്രദർശിപ്പിക്കാനാണ് തീരുമാനം. ഈ കണ്ടെത്തലിന് മുമ്പ്, യുഎഇയിലെ ആദ്യത്തെ അറിയപ്പെടുന്ന മുത്ത് ഉമ് അൽ ക്വെയ്‌നിലെ ഒരു നിയോലിത്തിക്ക് സൈറ്റിൽ നിന്ന് കണ്ടെത്തിയ 7,500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മുത്തായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here