പന്ത് തന്നെ വിക്കറ്റ് കീപ്പർ; ബാക്കപ്പ് കീപ്പറായി പരിഗണയിലുള്ളത് ലോകേഷ് രാഹുലും സഞ്ജുവും: റിപ്പോർട്ട്
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപനം നടക്കാനിരിക്കെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിൽ തുടരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീരീസിലെ മോശം പ്രകടനം പന്തിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിക്കില്ലെന്നാണ് സാധ്യത. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ലോകേഷ് രാഹുലിനെയും സഞ്ജു സാംസണിനെയും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
ധോണിക്ക് പകരക്കാരനെന്ന വിശേഷണം നിലവിൽ പന്തിനാണെന്നും ഒരു സീരീസിലെ മോശം പ്രകടനം അദ്ദേഹത്തിൻ്റെ കഴിവ് കുറച്ചു കാണിക്കുന്നില്ലെന്നുമാണ് സെലക്ഷൻ കമ്മറ്റിയുടെ നിലപാട്. അതുകൊണ്ട് തന്നെ പന്തിനു വീണ്ടും അവസരം നൽകും. ബാക്കപ്പ് വിക്കറ്റ് കീപ്പർ പരിഗണയിൽ കർണാടക ബാറ്റ്സ്മാൻ ലോകേഷ് രാഹുലും കേരള താരം സഞ്ജു സാംസണും ഉണ്ട്. ഇരുവരും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിരുന്നു.
അതേ സമയം, രാഹുൽ ബാക്കപ്പ് കീപ്പറാവുമെന്നും സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തുമെന്നും മറ്റു ചില റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പ് ചെയ്യാത്ത സഞ്ജുവിനെ അത്തരത്തിലാവും പരിഗണിക്കുക. വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവും മൊഹമ്മദ് അസ്‌ഹറുദ്ദീനും മാറിമാറിയാണ് വിക്കറ്റ് സംരക്ഷിച്ചത്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പരിഗണിക്കുകയാണെങ്കിൽ കോലി ഇറങ്ങുന്ന മൂന്നാം നമ്പറിൽ തന്നെ സഞ്ജു ഇറങ്ങിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here