നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പൂര്‍ണമായും നിയമനിര്‍മാണം ഉദ്ദേശിച്ചു ചേരുന്ന സഭാ സമ്മേളനം നവംബര്‍ 21 ന് സമാപിക്കും. 16 ഓര്‍ഡിനന്‍സുകളുടെ ബില്ലുകളും മറ്റ് ബില്ലുകളുമാണ് പ്രധാനമായും പരിഗണനയില്‍ വരിക.
പൊതു തെരഞ്ഞെടുപ്പിന്റെ പ്രതീതിയോടെയുള്ള ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ സഭാ സമ്മേളനത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ചാണ് ഭരണപക്ഷം എത്തുന്നത്. അധികാരം ഏറ്റപ്പോഴുണ്ടായിരുന്നതിനേക്കാള്‍ അംഗബലം വര്‍ധിപ്പിക്കാനായത് ഭരണപക്ഷത്തിന് കൂടുതല്‍ ആവേശം പകരും. ഇടത് കോട്ടയായിരുന്ന അരൂര്‍ പിടിച്ചെടുക്കാനായത് പ്രതിപക്ഷത്തിനും ആയുധമാണ്.
നിയമസഭാ നടപടി ക്രമങ്ങളെക്കുറിച്ചുള്ള പരിപാടികള്‍ തയാറാക്കി ടെലിവിഷന്‍ ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന സഭാ ടിവിയുടെ പ്രവര്‍ത്തനവും ആരംഭിക്കും. മന്ത്രി കെ ടി ജലീലിനെതിരായ മാര്‍ക്ക്ദാന വിവാദവും പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും ഉള്‍പ്പെടെ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ സഭാ സമ്മേളനത്തെ പ്രക്ഷുബ്ദമാക്കിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here