വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ പാലക്കാട് സി.ഡബ്ല്യു.സി ചെയർമാനെ സ്ഥാനത്ത് നിന്ന് മാറ്റി

പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ രാജേഷിനെ മാറ്റി. വാളയാർ കേസിൽ പ്രതികൾക്കായി രാജേഷ് ഹാജരായത് വിവാദമായിരുന്നു. അഡ്വ.എൻ രാജേഷ് ഹാജരായ നടപടിയെ തള്ളി സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരുന്നു.
കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് രാജേഷായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി. തുടർന്ന് നടപടി വിവാദമായതോടെ കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറുകയായിരുന്നു. ഇത്തരം കേസുകളിൽ ഹാജരാവാത്ത ആളുകളെയാണ് സി.ഡബ്ല്യൂ.സി ചെയർമാനായി നിയമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം, വാളയാർ കേസിൽ തെളിവ് ലഭിച്ചാൽ പുനരന്വേഷണമുണ്ടാകുമെന്ന് പട്ടികജാതി-പട്ടികവർഗ മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു.
നേരത്തെ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തിയിരുന്നു. പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരായിട്ടുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരുമാണ് സിഡബ്ല്യുസി തലപ്പത്ത് ഉള്ളതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
Read Also : ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്ത് ഉള്ളവര്‍ ആരെന്ന് അന്വേഷിക്കണം: ഷാഫി പറമ്പില്‍
വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here