വാളയാർ പീഡനം; ദേശീയ ബാലാവകാശ കമ്മീഷൻ നാളെ പെൺകുട്ടികളുടെ വീട് സന്ദർശിക്കും
വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. സുപ്രിംകോടതി അഭിഭാഷകൻ ഉൾപ്പെടുന്ന നാല് അംഗ സംഘമാണ് എത്തുക.
വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ബാലാവകാശ കമ്മീഷൻ നോക്കി കാണുന്നത്. ദേശീയ പട്ടികജാതി കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സമൻസ് അയക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദേശീയ ബാലവകാശ കമ്മീഷന്റെ ഇടപെടൽ. നാളെ പെൺകുട്ടികളുടെ വീട്ടിൽ കമ്മീഷൻ അംഗളങ്ങളും സുപ്രിംകോടതി അഭിഭാഷകനും ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് സന്ദർശിക്കുക. കുടുംബവുമായി സംസാരിച്ച് ആവശ്യമായ നിയമ സഹായം ലഭ്യമാക്കാൻ അംഗങ്ങൾ നടപടി സ്വീകരിക്കും.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ളവ വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും സംഘം റിപ്പോർട്ട് തയ്യാറാക്കുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷൻ തുടർ നടപടികൾ സ്വീകരിക്കുക. സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനത്തിന് കേന്ദ്ര നിയങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് അടുത്ത ദിവസം കമ്മീഷൻ പരിശോധിക്കും. ഇന്നലെ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനോഗ്ഗോയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നടത്തിയ കൂടിക്കാഴ്ച്ചയിൽ പ്രത്യേക സംഘത്തെ വാളയാറിലേക്ക് അയക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here