പ്രളയദുരിതാശ്വാസം: മേപ്പാടി പഞ്ചായത്തില്‍ ലഭിച്ച അവശ്യവസ്തുക്കള്‍ കെട്ടിക്കിടന്ന് നശിക്കുന്നു
പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി വയനാട് മേപ്പാടി പഞ്ചായത്തിന് ലഭിച്ച അവശ്യവസ്തുക്കള്‍ പലതും വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി വ്യാപക പരാതി. ക്യാമ്പുകളില്‍ നിന്ന് ദുരന്തബാധിതര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ നല്‍കാന്‍ മാറ്റിവെച്ചിരുന്ന സാധനങ്ങളാണ് മേപ്പാടിയിലെ പോളിടെക്‌നിക്ക് കെട്ടിടത്തില്‍ കിടന്ന് നശിക്കുന്നത്.
വയനാട്ടില്‍ തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഏറ്റവും അധികം സഹായം ലഭിച്ച പഞ്ചായത്തുകളിലൊന്നാണ് മേപ്പാടി. പുത്തുമല ദുരന്തബാധിതര്‍ക്കായി മേപ്പാടിയിലെത്തിച്ച വസ്തുക്കള്‍ പലതും വിതരണം ചെയ്യാതെ മാറ്റിവച്ചതിനെതുടര്‍ന്ന് കെട്ടിക്കിടന്ന് നശിക്കുകയാണ്. അരി, മൈദ, പഞ്ചസാര, വിവിധതരം പൊടികള്‍, ബിസ്‌ക്കറ്റുകള്‍, കുപ്പിവെള്ളം ഉള്‍പ്പെടെയുള്ളവ വൃത്തിഹീനമായ പഴയ പോളിടെക്‌നിക്ക് കെട്ടിടത്തിനുള്ളില്‍ കൂട്ടിയിട്ടിരിക്കുകയാണിവിടെ.
അതേസമയം പൊതുജനങ്ങള്‍ എത്തിച്ച് തന്ന സാധനങ്ങളല്ല മറിച്ച് റവന്യൂവകുപ്പിന്റെ ചുമതലയിലുള്ള സാധനങ്ങളാണിതെന്ന് പഞ്ചായത്ത് അതികൃതര്‍ പറയുന്നു. വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇതിനോടകം എത്തിച്ചിട്ടുണ്ടെന്നും ദുരന്തബാധിതര്‍ സ്ഥിരമായി മാറുമ്പോള്‍ ഇവ അവര്‍ക്ക് നല്‍കുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here