ബൈപ്പാസിനായി കാത്തിരിപ്പ് 30 വർഷം: ആലപ്പുഴയിൽ ജനകീയ പ്രക്ഷോഭം ശക്തം

കാത്തിരിപ്പിനും ഒരു പരിധിയില്ലേ? ഒന്നല്ല, രണ്ടല്ല, പത്തല്ല, മുപ്പത് വർഷത്തിന് മുകളിലായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്, അതും ഒരു ബൈപ്പാസിനായി. സ്ഥലമേറ്റെടുപ്പോ നിർമ്മാണ പിശകുകളോ ഒന്നുമല്ല 1987ൽ തറക്കല്ലിട്ട ആലപ്പുഴ ബൈപ്പാസ് നിർമ്മാണത്തിന് തടസം എന്നതാണ് ശ്രദ്ധേയം. റോഡ് പൂർത്തിയായിട്ടും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
6.8 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസിലെ റോഡ് നിർമാണം പൂർത്തിയായിട്ട് കാലമേറെയായി. എന്നാൽ മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ പണി മാസങ്ങൾ വൈകി. സാങ്കേതിക കാരണങ്ങൾ പറഞ്ഞുള്ള റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും മെല്ലെപ്പോക്കിനെതിരെ ജനകീയ സമരം തുടങ്ങിയിട്ടും കുറേ കാലമായി.
റെയിൽവേ മേൽപ്പാലങ്ങളിൽ സ്ഥാപിക്കാനായി കൊണ്ടുവന്ന ഗർഡറുകളുടെ അളവിനെ ചൊല്ലി റെയിൽവേയും പൊതുമരാമത്ത് വകുപ്പും തർക്കത്തിലായി. ഇതോടെയാണ് അവസാനഘട്ട നിർമാണം തടസ്സപ്പെട്ടത്. എന്നാൽ ഗർഡറുകളുടെ അളവിൽ മാറ്റം വരുത്തിയുള്ള പുതിയ രൂപരേഖ റെയിൽവേ അംഗീകരിച്ചെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തടസങ്ങൾ നീക്കി രണ്ട് മാസത്തിനകം ബൈപ്പാസ് തുറന്നുകൊടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സമരങ്ങളും പ്രതിഷേധങ്ങളും മുറക്ക് നടക്കുമ്പോഴും ബൈപ്പാസ് നിർമ്മാണത്തിലെ തടസം കേട്ടാൽ ജനം തലയിൽ കൈവെച്ച് പോകും. ഏതായാലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഉടൻ യഥാർത്ഥ്യമാകും എന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് ഇനി ആലപ്പുഴയിലെ ജനങ്ങളുടെ കാത്തിരിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here